Powered By Blogger

Sunday 14 December 2014

KADAVOOR , KOLLAM ,KERALA 



കൊല്ലം ജില്ലയിലെ തൃക്കടവൂർ പഞ്ചായത്തിലെ കടവൂരിലാണ് പുരാതനമായ തൃക്കടവൂർ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.                                                     


തൃക്കടവൂർ മഹാദേവക്ഷേത്രം



മഹാദേവന്‍റെ ചൈതന്യംകൊണ്ട്‌ പരിപാവനമായ ക്ഷേത്രത്തിൽ പരമശിൻ സ്വയംഭൂവായി പടിഞ്ഞാറോട്ട്‌ ദർശനമേകുന്നു. ബലിക്കൽപുരയും മുഖമണ്ഡപവും വാസ്തുവിദ്യയുട പൗരാണികത വേളിപ്പെടുത്തുന്നു. നാലമ്പലത്തിനകത്ത്‌ ഗണപതിയും പുറത്ത്‌ വടക്കുവശത്തായി യക്ഷിയമ്മയും തെക്കുഭാഗത്ത്‌ ശ്രീ അയ്യപ്പനും കിഴക്ക്‌ തെക്കേ മൂലയിൽ നാഗരാജാവും നാഗയക്ഷിയും ബ്രഹ്മരക്ഷസുമുണ്ട്‌. അതിന്‍റെ  പശ്ചാത്തലത്തിൽ പച്ചക്കുടയായി ഒരു കാവ്‌. തൊട്ടടുത്ത്‌ കൽപടവുകളോടുകൂടിയ കുളം. മുന്നിലെ പാടത്തിന്‍റെ  വടക്കേ അറ്റത്ത്‌ ആറാട്ടുകുളം. ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്ത്‌  പ്രത്യേക ശ്രീകോവിലിൽ ശ്രീകൃഷ്ണൻ. ആഡിറ്റോറിയവും സ്റ്റേജുമെല്ലാം ക്ഷേത്രസമുച്ചയത്തിൽ സ്ഥിതിചെയ്യുന്നു..



                      തൃക്കടവൂർ മഹാദേവക്ഷേത്രം



മാർക്കണ്ഡേയ ചരിതത്തിന്‌ അടിസ്ഥാനമായ ഐതിഹ്യം നിദ്രകൊള്ളുന്ന തൃക്കടവൂർ മഹാദേവക്ഷേത്രം. ദുഃഖിതരായ മാതാപിതാക്കൾ. അവരുടെ മകൻ മാർക്കണ്ഡേയൻ പതിനാറു വർഷമേ ജീവിച്ചിരിക്കൂ എന്നറിഞ്ഞതുമുതൽ തുടങ്ങിയതാണ്‌ ഈ ദുഃഖം. അച്ഛനമ്മമാരുടെ വേദനയകറ്റാൻ മകൻ തപസുചെയ്തു. യമകിങ്കരന്മാരെ കണ്ട്‌ ഭയന്ന്‌ ശിവലിംഗത്തെ ആലംഗനം ചെയ്ത്‌ പ്രാർത്ഥിച്ചു. അപ്പോൾ കാലദൂതന്മാർ പൻവാങ്ങി. ഇതെല്ലാം യമരാജനെ കോപാകുലനാക്കി. വൈകാതെ യമൻ അവിടെ എത്തി. ശിവലിംഗവുമായി ചേർന്നിരുന്ന ബാലനെ കാലപാശം കൊണ്ട്‌ ബന്ധിച്ചു. കാലന്‍റെ ഈ പ്രവർത്തി മഹാദേവനെ കോപിഷ്ടനാക്കി. ഭഗവാൻ തൃശൂലുമായി പ്രത്യക്ഷപ്പെട്ട്‌ കാലനെ നിഗ്രഹിച്ചു. മാർക്കണ്ഡേയനെ അനുഗ്രഹിക്കുകയും ചെയ്തു. മഹാദേവന്‍റെ പ്രസാദത്താൽ മാർക്കണ്ഡേയൻ മാതാപിതാക്കളെ ശുശ്രൂഷിച്ച്‌ കാലം കഴിച്ചു.                                                        


               തൃക്കടവൂർ മഹാദേവക്ഷേത്രം


കാലാന്തരത്തിൽ മാർക്കണ്ഡേയന്‍റെ പൂജാവിഗ്രഹം മൺമറഞ്ഞ്‌ ചുറ്റും തേക്കുമരങ്ങൾ തിങ്ങിനിറഞ്ഞ ആരണ്യമായിത്തീർന്നു. കാലം ഏറെ കഴിഞ്ഞപ്പോൾ പൂജാവിഗ്രഹം മറഞ്ഞുകിടന്ന സ്ഥലത്തുകൂടി ഒരു ഊടുവഴി രൂപാന്തരപ്പെട്ടു. അവിടെ ആൾ സഞ്ചാരവും തുടങ്ങി. ഒരു ബാലിക പാലുമായി അതുവഴി പോവുകപതിവായിരുന്നു. വഴിമദ്ധ്യത്തിലുള്ള ഒരു വേരിൽ തട്ടി കൈയിലുള്ള പാല്‌ വേരിൽ വീണു. ഇത്‌ ആവർത്തിച്ചുകൊണ്ടിരുന്നപ്പോൾ കോപിഷ്ഠനായ വീട്ടുകാരൻ  വേര്‌ വെട്ടിമാറ്റാനൊരുങ്ങി. വെട്ടുകൊണ്ടത്‌ വേരിനടിയിൽ മറഞ്ഞുകിടന്നിരുന്ന വിഗ്രഹത്തിലായിരുന്നു. വെട്ടേറ്റഭാഗത്ത്‌ നിന്നും രക്തമൊഴുകാൻ തുടങ്ങി. ബോധമറ്റ്‌ അയാൾ നിലംപതിച്ചു. വീട്ടുകാർ പ്രശ്നവിധി തേടി. അതിൻപ്രകാരം വിഗ്രഹം വീണ്ടെടുക്കുകയും ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു.                                                                                                     



തേവള്ളികരക്കാരുടെ കുതിര അഷ്ടമുടിക്കായലിലൂടെ


ദക്ഷയാഗവുമായി ബന്ധപ്പെട്ട ഐതിഹ്യവും പറഞ്ഞുകേൾക്കുന്നു. തൃക്കടവൂരെ ആണിക്കുളത്ത്‌ ചിറ ഈ വിശ്വാസം ദൃഢപ്പെടുത്തുന്നു. ദാക്ഷായമിക്കുളമെന്ന്‌ അറിയപ്പെട്ടിരുന്ന ചിറയാണ്‌ പിന്നീട്‌ ആമിക്കുളത്തചിറയായി മാറിയതെന്ന്‌ പഴമ. തൃക്കരുവാ ഭദ്രകാളീക്ഷേത്രവും അഷ്ടമുടിവീരഭദ്രക്ഷേത്രവും തൃക്കടവൂർ ക്ഷേത്രോൽപ്പത്തിയുമായുള്ള ബന്ധത്തെ ദൃഢപ്പെടുത്തുന്നു. വില്വമംഗലത്ത്‌ സ്വാമിയാർ ക്ഷേത്രദർശനവും ശയനപ്രദക്ഷിണവും നടത്തുകയുണ്ടായി. ഉപദേവനായ ശ്രീകൃഷ്ണനെ വില്വമംഗലം പ്രതിഷ്ഠിച്ചുവെന്ന്‌ ഐതിഹ്യം. വില്വമംഗലത്തിന്‍റെ  പേരിൽ ഒരു ഭവനവും കടവൂർ ഒരു സ്മാരകസമിതിയും ഉണ്ട്‌. സ്വാമിയാർ തുടങ്ങിവച്ച ശയനപ്രദക്ഷിണം ഉരുൾവഴിപാടായി ഇന്നും നടക്കുന്നുണ്ട്‌.


                                           ഉത്സവം 

തൃക്കടവൂർ ക്ഷേത്രോത്സവം കേരളത്തിലെ പ്രസിദ്ധ ഉത്സവങ്ങളിൽ ഒന്നാണ്‌. ‘കടവൂർ പത്തെന്ന്‌’ പണ്ടേ പറഞ്ഞു കേൾക്കാറുള്ള, ഇത്‌ കുംഭത്തിലെ തിരുവാതിര ആറാട്ട്‌ വരത്തക്കവിധം കൊടിയേറി പത്തുദിവസമാണ്‌. ഉത്സവത്തിന്‌ മുൻപുള്ള വിളക്കറിയിപ്പിനുമുണ്ട്‌ പ്രത്യേകത. കെട്ടുകാഴ്ചകളിൽ ഏറ്റവുമധികം എടുപ്പ്‌ കുതിരകളുള്ള ക്ഷേത്രമാണിത്‌. ആലപ്പുഴയിലേയും ആറന്മുളയിലേയും ഉത്സവങ്ങൾക്ക്‌ വള്ളംകളികൾ വർണപകിട്ടേകുമെങ്കിൽ ഇവിടെ തേവള്ളികരക്കാരുടെ കുതിര അഷ്ടമുടിക്കായലിലൂടെ ചാഞ്ചാടിവരുന്നത്‌ നയനാനന്ദകരമായ കാഴ്ചയാണ്‌. ഇത്‌ ഉത്സവം കണ്ട്‌ മതിവരാത്ത മലയാളികളെ മാത്രമല്ല സന്ദർശകരായി എത്തുന്ന വിദേശികളിൽപ്പോലും ഉത്സാഹം പടർത്തും.






No comments:

Post a Comment