Powered By Blogger

Saturday 13 December 2014


PANAVELI , KOTTARAKKARA,KOLLAM,KERALA 



കൊല്ലത്തുനിന്നും ഏകദേശം, മുപ്പത്തിയഞ്ച് കിലോമീറ്റർ അകലെയാണ് പനവേലി ശ്രീ മഹാദേവർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . MC റോഡിൽ കൊട്ടാരക്കര തിരുവനന്തപുരം റൂട്ടിൽ കൊട്ടാരക്കര നിന്നും 7km തെക്കുമാറി സ്ഥിതിചെയ്യുന്നു. ശിവനാണ് പ്രധാനപ്രതിഷ്ഠ.                                                             

നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ ഗ്രാമത്തിൽ വളരെ പ്രശസ്തമായ ഒരു ക്ഷേത്രം നിലനിന്നിരുന്നു. ഈ ക്ഷേത്രത്തിനു ചുറ്റും അനേകം ബ്രാഹ്മണകുടുംബങ്ങളും ഇവിടെ താമസിച്ചിരുന്നു. അവരുപയോഗിച്ചിരുന്ന കുളങ്ങളും കിണറുകളും കൊത്തുപണികളോടുകൂടിയ ശിലകളും ഇവിടെ നിന്നും ലഭിച്ചിരുന്നു. അന്ന് ക്ഷേത്രം നിലനിന്നിരുന്ന സ്ഥലം ഇന്ന് മഹാദേവർകാവ് (മാതേരുകാവ്) എന്നറിയപ്പെടുന്നു. പ്രസ്തുത ക്ഷേത്രവുമായി ബന്ധപ്പെട്ട് അനേകം കാവുകളും നിലനിന്നിരുന്നു. അതിലൊരു കാവ്‌ സ്ഥിതിചെയ്തിരുന്ന പ്രദേശത്താണ് ഇന്ന് ക്ഷേത്രം നിലനിൽക്കുന്നത്. മറ്റൊരുകാവാണ് മൂർത്തിക്കാവ്. ക്ഷേത്രം സ്ഥിതിചെയ്യുന്ന കാവ് വവ്വാക്കാവ് എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്, കാരണം ഈ കാവിൽ വലിയ വൃക്ഷങ്ങളും അതിൽനിറയെ വവ്വാലുകളും അധിവസിച്ചിരുന്നു. കാലക്രമേണ കാവ്‌ നശിക്കപ്പെടുകയും വവ്വാലുകൾ ഇവിടംവിട്ട് പോവുകയും ചെയ്തു.                                                                           

                                                                             
                                     ശ്രീ കോവിലും സോപാനവും                                             


മഹാദേവ ചൈതന്യം നിലനില്ക്കുണന്ന ഇവിടെ ഒരു ശിവക്ഷേത്രം ആവശ്യമാണെന്നും, ശിവലിംഗ പ്രതിഷ്ഠ നടത്തി ശിവനെ പൂജിച്ചാൽ നാടിനും നാട്ടുകാര്ക്കും സര്ശ്വര്യങ്ങളും വന്നുചേരുമെന്നും ദേവപ്രശ്നത്തിൽ തെളിഞ്ഞു. തുടര്ന്ന് ക്ഷേത്രനിർമ്മാണത്തിനു അനുയോജ്യമായ സ്ഥലം വവ്വാക്കാവിലാണെന്നും അവിടെ ക്ഷേത്രം നിർമ്മിക്കേണ്ടസ്ഥലത്ത് ഒരു കിണറുണ്ടായിരുന്നെന്നും അതിലൊരു ശിവലിംഗം കിടപ്പുണ്ടെന്നും പ്രശ്നത്തിൽ കാണുകയുണ്ടായി. തുടർന്ന് അവിടെ വളരെ താഴ്ചയിലേക്ക് കുഴിക്കുകയും കുഴിക്കുന്നതിനനുസരിച്ച് വിഗ്രഹം താഴേക്ക്‌ പോകുന്നതായും കണ്ടു. അതിനാൽ ആ വിഗ്രഹം ലഭിക്കില്ലെന്ന് മനസ്സിലായി. തുടർന്ന് പുതിയ ക്ഷേത്രം പണിത് ശിവപ്രതിഷ്ഠ നടത്തി. ഗണപതി, അയ്യപ്പൻ, ഭഗവതി, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ.                                                              

ശ്രീ കോവില്‍ 




അഷ്ടദ്രവ്യഗണപതിഹോമം, ജലധാര, മഹാമൃത്യുഞ്ജയഹോമം എന്നിവ പ്രധാന വഴിപാടുകള്‍.

ശ്രീകോവിലിൽ ശ്രീ മഹാദേവനും തെക്കേഉപകോവിലുകളിൽ ശ്രീ മഹാഗണപതിയേയും ശ്രീ അയ്യപ്പനേയും, വടക്കേഉപകൊവിലിൽ ശ്രീ പാർവതീദേവിയേയും, പ്രതിഷ്ടിച്ചിരിക്കുന്നു. കൂടാതെ നാഗരാജാവും നാഗയക്ഷിയും യോഗീശ്വരനും രക്ഷസും മന്ത്രമൂര്ത്തിവയും പേയിഭാഗവാനെയും കുടുംബസ്വരൂപങ്ങളെയും പ്രതിഷ്ടിച്ചിരിക്കുന്നു.




VETTIKKAVALA , KOTTARAKKARA, KOLLAM , KERALA 



കൊട്ടാരക്കരയിലെ വെട്ടിക്കവല ഗ്രാമപ്പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതാണ് വെട്ടിക്കവല മഹാദേവ ക്ഷേത്രം. വിഷ്ണുവും ശിവനുമാണ് പ്രധാന ആരാധനാ മൂർത്തികൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ് ഈ ക്ഷേത്രം. ഇവിടുത്തെ "വാതുക്കൽ ഞാലിക്കുഞ്ഞ്" എന്ന ദേവീസങ്കൽപം ഏറെ പ്രശസ്തമാണ്. ദേവിയുടെ ശൈശവ രൂപത്തെയാണ് ഇവിടെ ആരാധിക്കുന്നത്. പുത്രലാഭമുണ്ടാകും എന്ന വിശ്വാസത്താൽ കരിവള, എണ്ണ, തൊട്ടിൽ എന്നിവ ഇവിടെ ഭക്തജനങ്ങൾ വഴിപാടായി സമർപ്പിക്കുന്നു. ഇവിടുത്തെ വലിയ ക്ഷേത്രഗോപുരങ്ങളോടും അകത്തളങ്ങളോടും കൂടിയ ക്ഷേത്രസമുച്ചയങ്ങൾ കേരളത്തിന്‍റെ വാസ്തുവിദ്യ പ്രകാരം നിർമ്മിച്ചവയാണു്.                                                                                                              
  
ഇവിടെ രണ്ട് ക്ഷേത്രങ്ങളുണ്ട്. ശിവനും വിഷ്ണുവുമാണ് പ്രതിഷ്ഠകൾ. രണ്ടുപേർക്കും കൊടിമരവും ബലിക്കല്ലുമുണ്ട്. ഇരുവരും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ഠിയ്ക്കപ്പെട്ടതിനുപിന്നിലുള്ള ഐതിഹ്യം ഇതാണ്: ഒരിയ്ക്കൽ ശിവനും വിഷ്ണുവും ഇതുവഴി പോകുമ്പോൾ ഈ സ്ഥലത്തിന്റെ ശാന്തതയും സൗന്ദര്യവും കണ്ട് അവർ മതിമയങ്ങിപ്പോയി. തങ്ങൾക്ക് വിശ്രമിയ്ക്കുന്നതിനുള്ള സ്ഥലം കണ്ടുപിടിയ്ക്കുന്നതിനായി അവർ തങ്ങളുടെ സേവകരായ ഭൂതത്താനെയും അക്കരെത്തേവരെയും നിയമിച്ചു. ഇരുവരും തങ്ങളുടെ യജമാനന്മാർക്ക് വിശ്രമിയ്ക്കാൻ പറ്റിയ സ്ഥലമായി കണ്ടെത്തിയതിനാൽ ഇരുവരും അവിടെ വിശ്രമിച്ചു. പിന്നീട് അവിടെ ക്ഷേത്രം ഉയർന്നുവന്നു. ശിവക്ഷേത്രത്തിന് മേലൂട്ട് ക്ഷേത്രമെന്നും വിഷ്ണുക്ഷേത്രത്തിന് കീഴൂട്ട് ക്ഷേത്രമെന്നും പേരുകൾ വന്നു. കിഴക്കോട്ടാണ് രണ്ട് ക്ഷേത്രങ്ങളുടെയും ദർശനം.                                                                                                                                           
                                             
                    വെട്ടിക്കവല മഹാദേവ ക്ഷേത്രം                         


ഒരുനിലമാത്രമുള്ള ചെമ്പുമേഞ്ഞ വട്ടശ്രീകോവിലിൽ ശിവപ്രതിഷ്ഠയും രണ്ടുനിലകളുള്ള ചെമ്പുമേഞ്ഞ ചതുരശ്രീകോവിലിൽ വിഷ്ണുപ്രതിഷ്ഠയും നടത്തിയിരിയ്ക്കുന്നു. വലിയമ്പലത്തോടുചേർന്ന് കൂത്തമ്പലം പണികഴിപ്പിച്ചിരിയ്ക്കുന്നു. ഗണപതി, അയ്യപ്പൻ, യക്ഷി, രക്ഷസ്സ്, നാഗങ്ങൾ, ഞാലിക്കുഞ്ഞുദേവി, അപ്പൂപ്പൻ എന്നിവരാണ് ഉപദേവതകൾ. നമസ്കാരമണ്ഡപത്തിലാണ് ഞാലിക്കുഞ്ഞുദേവിയുടെ പ്രതിഷ്ഠ. നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കുഭാഗത്തായി അപ്പൂപ്പൻ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വടക്കോട്ടാണ് ഇരുവരുടെയും ദർശനം.

ധാര, ചതുശ്ശതം, അപ്പം, അട, ശംഖാഭിഷേകം, പിൻവിളക്ക്, കൂവളമാല തുടങ്ങിയവയാണ് ശിവന്റെ പ്രധാന വഴിപാടുകൾ. പാൽപായസം, കദളിപ്പഴം, വെണ്ണ, കളഭാഭിഷേകം, തുളസിമാല തുടങ്ങിയവ വിഷ്ണുവിന് പ്രധാനമാണ്. ഗണപതിഹോമം, കറുകമാല, അപ്പം തുടങ്ങിയവ ഗണപതിയ്ക്കും എള്ളുപായസം, കർപ്പൂരം കത്തിയ്ക്കൽ തുടങ്ങിയവ അയ്യപ്പന്നും പ്രധാനമാണ്. യക്ഷിയ്ക്ക് വറപൊടിയാണ് പ്രധാനം. രക്ഷസ്സ്, നാഗങ്ങൾ എന്നിവർക്ക് എല്ലാ സന്ധ്യയ്ക്കും വിളക്കുവെപ്പുണ്ട്. രക്ഷസ്സിന് പാൽപായസം തന്നെ പ്രധാനം. നാഗങ്ങൾക്ക് നൂറും പാലും പുറ്റുസമർപ്പണവും പ്രധാനം. ഞാലിക്കുഞ്ഞുദേവിയ്ക്ക് കരിവള, കളിപ്പാവകൾ, തൊട്ടിൽ തുടങ്ങിയവയും അപ്പൂപ്പന് വെള്ളംകുടിയും പ്രധാനം.


വെട്ടിക്കവല മഹാദേവ ക്ഷേത്രക്കുളം 


കുംഭമാസത്തിൽ ചതയത്തിന് കൊടികയറി തിരുവാതിര ആറാട്ടായി സമാപിയ്ക്കുന്ന 10 ദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. ശിവക്ഷേത്രത്തിൽ താഴമൺ മഠത്തിനും വിഷ്ണുക്ഷേത്രത്തിൽ ആദിശ്ശമംഗലം നമ്പൂതിരിയ്ക്കുമാണ് തന്ത്രം. കൂടാതെ ശിവരാത്രി, അഷ്ടമിരോഹിണി, തിരുവാതിര തുടങ്ങിയവയും ആഘോഷിയ്ക്കപ്പെടുന്നു.

ഈ ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടിൽ ഇളയിടത്തു റാണിയുടെ ഉത്തരവിൻപ്രകാരം നിർമ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ഇന്ന് കാണുന്ന പുതുക്കിയ ക്ഷേത്രസമുച്ചയം പണികഴിപ്പിച്ചത് ശ്രീമൂലത്തിന്റെ കാലത്താണ്.

കൊട്ടാരക്കര ബസ്‌ സ്റ്റേഷനിൽ നിന്നും 15 മിനിറ്റ് ഇടവിട്ട്‌ വെട്ടിക്കവല കവല വഴി കോക്കാട്, ചക്കുവരക്കൽ, കോട്ടവട്ടം, പുനലൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ സർവിസ് നടത്തുന്നു. ദേശീയപാത 208 വഴിയിൽ ചെങ്ങമനാട് നിന്നും വാഹനത്തിൽ അഞ്ചു മിനിറ്റ് സഞ്ചരിച്ചാൽ ഇവിടെ എത്താം.

CHANGANASSERY , KOTTAYAM , KERALA 



കോട്ടയം ജില്ലയിലെ  ചങ്ങനാശ്ശേരി നഗരത്തിൽ പുഴവാതിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് പുഴവാത് ശ്രീ വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായി തിരുവിതാംകൂറിന്‍റെ മഹാറാണിയായിരിക്കുന്ന കാലത്താണ് (ഭരണകാലം 1811-1815) ക്ഷേത്രനിർമ്മാണം നടത്തിയത്‌. മഹാറാണി ആയില്യം തിരുനാൾ ഗൌരി ലക്ഷ്മി ബായി ഒരു ആൺകുഞ്ഞിനു ജന്മം നൽകാനായി ഭർത്താവ് [രാജരാജ വർമ്മ വലിയ കോയിത്തമ്പുരാൻ] ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിന്‍റെ അടുത്ത് പണിതുയർത്തിയ ക്ഷേത്രമാണിത്. അതിനെ തുടർന്ന് ജനിച്ച പുത്രനാണ് വിശ്വപ്രസിദ്ധനായ തിരുവിതാംകൂർ മഹാരാജാവ്‌ സ്വാതിതിരുനാൾ.  ഇതര ക്ഷേത്രങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ പ്രതിഷ്ഠയാണ് ഇവിടുത്തെത്. കൈകളിൽ കുഞ്ഞിനെയെടുത്ത് ശംഖു-ചക്രധാരിയായ മഹാവിഷ്ണുവിനെ സന്താനഗോപാലമൂർത്തി സങ്കല്പത്തിൽ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. കുട്ടികളില്ലാത്ത ദമ്പതികൾ ഇവിടെ വന്നു പ്രാർത്ഥിച്ചാൽ സന്താന സൌഭാഗ്യം ലഭിക്കും എന്നാണ് വിശ്വാസം.                                                                                              


ക്ഷേത്ര ഗോപുരം


ധർമ്മരാജായ്ക്കുശേഷം 1798 മുതൽ തിരുവിതാംകൂറിന്‍റെ രാജാവായ  അവിട്ടം തിരുനാൾ ബാലരാമവർമ്മ 1810-ൽ അന്തരിച്ചു. അദ്ദേഹം അന്തരിക്കുമ്പോൾ തിരുവിതാംകൂറിൽ അനന്തരവകാശികളായി പുരുഷന്മാർ ആരും ഇല്ലായിരുന്നു. കോലത്തുനാട്ടിൽ നിന്നും ദത്തെടുത്ത കേരളവർമ്മയെ രാജാവാക്കുന്നതിനോട് ബ്രിട്ടീഷ് റസിഡന്റ് മൺറോയ്ക്കു താൽപര്യം ഇല്ലായിരുന്നു. ബ്രിട്ടീഷുകാർ രാജ്യം കൈവശപ്പെടുത്തുമെന്നുള്ള ആശങ്കയുണ്ടായിരുന്ന ആ അവസരത്തിലാണ് ആറ്റിങ്ങൽ റാണി ആയിരുന്ന ലക്ഷ്മി ബായി തിരുവിതാംകൂർ ഭരണാധികാരിയായത്. അന്ന് മഹാറാണിക്ക് ഒരു പുത്രി (ഗൗരി രുഗ്മിണി ബായി) മാത്രമെ ഉണ്ടായിരുന്നുള്ളു. മഹാറാണി വീണ്ടും ഗർഭം ധരിക്കുന്നതിനും ഒരു പുത്രനുണ്ടായി തിരുവിതാംകൂർ രാജാവാകുന്നതിനും രാജ്യം മുഴുവനും പ്രാർത്ഥനകളും വഴിപാടുകളും നടന്നു. മഹാറാണിയുടെ ഭർത്താവ് രാജ രാജവർമ്മ വലിയ കോയിത്തമ്പുരാൻ ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലെയായിരുന്നതിനാൽ, അദ്ദേഹം ലക്ഷ്മീപുരം കൊട്ടാരത്തിനടുത്തായി പുത്രലാഭാർത്ഥം സന്താനഗോപാലമൂർത്തിക്ക് ക്ഷേത്രം നിർമ്മിച്ചു പൂജ നടത്തി. അതിനെ തുടർന്ന് 1813 ഏപ്രിൽ മാസം 16-ന് ലക്ഷ്മി ബായിക്ക് രാജ രാജ വർമ്മയിൽ സ്വാതിതിരുനാളും, 1814-ൽ ഉത്രം തിരുനാളും ജനിച്ചു. ഇരുവരും തിരുവിതാംകൂറിന്‍റെ  മഹാരാജാക്കന്മാരായിരുന്നു.                                           


                                                           ക്ഷേത്രം


ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിനോട് ചേർന്ന് പുഴവാതിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ രാജവംശത്തിന്‍റെ  സംഭാവനയാണ് പുഴവാത് ശ്രീ വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം. ലക്ഷ്മീപുരം കൊട്ടാരം നേരിട്ട് ക്ഷേത്രഭരണം നടത്തിയിരുന്നതിനാലും കൊട്ടാരത്തിലെ പരദേവതാമൂർത്തി കുടികൊള്ളുന്നതിനാലും പുഴവാത് കൊട്ടാരം ക്ഷേത്രം എന്നറിയപ്പെടുന്നു. ലക്ഷ്മീപുരം കൊട്ടാരത്തിന്‍റെ  പ്രശസ്തിക്ക് ഉതകുന്നവണ്ണമുള്ള നിർമ്മാണ ശൈലി ക്ഷേത്ര നിർമ്മിതിയിൽ കാണാം. ക്ഷേത്ര മതിലകം വിശാലമാണ്.

സമചതുരാകൃതിയിലാണ് ഇവിടുത്തെ ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്. മൂന്നടി പൊക്കമുള്ള സിംഹാസനസ്ഥനായി കിഴക്കു ദർശനത്തോടെ മഹാവിഷ്ണു പ്രതിഷ്ഠ. രണ്ടു കൈകളിൽ ശംഖും സുദർശനചക്രവും, മറ്റു രണ്ടു കൈകളിൽ കിടക്കുന്ന ഒരു കുഞ്ഞുമായി സന്താനഗോപാലമൂർത്തി സങ്കല്പത്തിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നു. ഭാരതത്തിൽതന്നെ അത്യഅപൂർവ്വമാണ് ഈ പ്രതിഷ്ഠ.                                                                                 

സന്താനഗോപാലമൂർത്തി


ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ കിഴക്കേ സോപാനത്തിനു കിഴക്കു വശത്തായി നമസ്കാര മണ്ഡപം നിലകൊള്ളുന്നു. ചതുരാകൃതിയിൽ പണിതീർത്തിരിക്കുന്ന നമസ്കാര മണ്ഡപം തനതു കേരളാ ദ്രാവിഡശൈലിക്ക് ഉത്തമ ഉദാഹരണമാണ്. അടിത്തറയും തൂണുകളും കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തിന്‍റെ  മുകൾഭാഗം ഓട് മേഞ്ഞിട്ടുണ്ട്.

                                         കിഴക്കെ ഗോപുരവും ആൽമരവും          


വെട്ടുകല്ലിൽ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം വിസ്താരമേറിയതാണ്. പുറമേ കുമ്മായവും  സിമന്റുംകൊണ്ട് മിനുസപ്പെടുത്തിയിട്ടുണ്ട്. നാലമ്പലത്തിന്‍റെ  കിഴക്കുവശത്ത് നമസ്കാരമണ്ഡപവും വടക്കു കിഴക്കേ മൂലയിൽ കിണറും പണിതീർത്തിരിക്കുന്നു. വലിയബലിക്കല്ല് നാലമ്പലത്തിനു ഉള്ളിലായി കിഴക്കുവശത്തു സ്ഥിതിചെയ്യുന്നു. അതിനു തൊട്ടു മുൻപിലായി കൊടിമരവും ആനക്കൊട്ടിലും സ്ഥിതിചെയ്യുന്നു. ക്ഷേത്ര മതിലകം ചുറ്റുമതിലിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. കിഴക്കുവശത്തുമാത്രമെ ഗോപുരം നിർമ്മിച്ചിട്ടുള്ളു.



ERUVA , KAYAMKULAM, ALAPPUZHA, KERALA 




ആലപ്പുഴ ജില്ലയിലെ കായംകുളം പട്ടണത്തിനു സമീപം എരുവ വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. കായംകുളം പട്ടണത്തിൽ നിന്നും 2 കിലോമീറ്റർ വടക്കായാണ് തിരുവിതാംകുർ ദേവസം ബോർഡിന്‍റെ കീഴിലുള്ള ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ചതുർബാഹുവായ മഹാവിഷ്ണുവാണ് ശ്രീകൃഷ്ണരൂപത്തിൽ ഇവിടെ ആരാധിക്കപ്പെടുന്നത്.                                                                                                          


എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം


നരസിംഹ മൂർത്തിയുടെ വിഗ്രഹവും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ഉൽസവം മകര മാസത്തിലെ രോഹിണി നാളിൽ കൊടിയേറി 10 ദിവസം ആഘോഷപൂർവം നടത്തപ്പെടുന്നു. ഇതിൽ എരുവ പടിഞ്ഞാരേക്കരക്കാർ നടത്തുന്ന ഏഴാം ഉൽസവവും കിഴക്കെക്കരക്കാർ നടത്തുന്ന എട്ടാം ഉൽസവവും ആണു് കൂടുതൽ പ്രസിദ്ധമായത്.

ഇതൊരു ക്ഷേത്ര സമുച്ചയമാണ്‌. ഇവിടെ പ്രധാനമായും ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രമെന്നറിയപ്പെടുന്നെങ്കിലും ചതുര്‍ബാഹു രൂപത്തിലുള്ള വിഷ്‌ണുവാണു പ്രതിഷ്‌ഠ. നാലമ്പലത്തിനുള്ളില്‍ തന്നെ രണ്ടുപദേവാലയങ്ങള്‍ ഈ ക്ഷേത്രത്തിനുണ്ട്‌. അതില്‍ ഒന്നില്‍ ശിവനും അഗ്നികോണില്‍ ഭഗവതിയുമാണ്‌. ഇതു കൂടാതെ ബലിവട്ടത്തിന്‌ പുറത്ത്‌, ഗണപതി, മാടസ്വാമി, ക്ഷേത്രത്തിന്‍റെ അഗ്നികോണില്‍ ശാസ്‌താവും നിരയത കോണില്‍ (തെക്കുപടിഞ്ഞാറ്‌ ഭാഗം) ആയി യക്ഷി, കിരാത മൂര്‍ത്തി, ഭഗവതി എന്നീ ഉപദേവാലയങ്ങളും ഈ ക്ഷേത്രത്തിലുണ്ട്‌.                                                                                                                     
                             
                                                                              
എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മുന്‍വശം
                           

ആയിരം വര്‍ഷത്തിലധികം പഴക്കമുണ്ട്‌. കായംകുളം രാജാവിന്‍റെ ഉപാസനാമൂര്‍ത്തിയായ നരസിംഹമൂര്‍ത്തിയാണ്‌ ഇവിടെ വിരാജിച്ചിരുന്നത്‌. കൊല്ലവര്‍ഷം 850 കളില്‍ മാര്‍ത്താണ്ഡവര്‍മ്മ കായംകുളം ആക്രമിച്ച്‌ പരാജയപ്പെടുത്തിയശേഷം ക്ഷേത്രം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. ഇതിനുശേഷം ഇവിടെ യാതൊരുവിധ ആരാധനയും ഇല്ലായിരുന്നു. പിന്നീട്‌ ഒരു നൂറ്റാണ്ടിന്‍റെ ഇടവേളയ്‌ക്കുശേഷം ശ്രീമൂലം തിരുനാള്‍ രാജാവ്‌ 1070-ല്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുവാന്‍ അനുവാദം കൊടുത്തു. 5 വര്‍ഷം കൊണ്ട്‌ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുകയും നരസിംഹമൂര്‍ത്തിയുടെ സ്ഥാനത്ത്‌ ചതുര്‍ബാഹുവായ വിഷ്‌ണു ബിംബം പ്രതിഷ്‌ഠിച്ച്‌ പൂജിക്കുവാനും തുടങ്ങി. അന്നുമുതല്‍ ഭഗവാനെ ഉണ്ണികൃഷ്‌ണനായി സങ്കല്‌പിച്ച്‌ ഭക്തജനങ്ങള്‍ ആരാധന തുടങ്ങി. വിഷ്‌ണു ക്ഷേത്രങ്ങളില്‍ പടിഞ്ഞാറോട്ട്‌ ദര്‍ശനമുള്ളത്‌ പൊതുവെ ഉഗ്രമൂര്‍ത്തികളാണ്‌. കിഴക്കോട്ടുള്ളത്‌ സൗമ്യഭാവവുമാണ്‌. ഉഗ്രമൂര്‍ത്തിയായ നരസിംഹന്‍റെ സ്ഥാനത്ത്‌ പ്രതിഷ്‌ഠിച്ചതുകൊണ്ടാവാം പടിഞ്ഞാറോട്ട്‌ ദര്‍ശനമായത്‌.                                                                                                                              



                                 എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ദൂര കാഴ്ച



ക്ഷേത്ര ചൈതന്യ വിശേഷത്തെപ്പറ്റി അനേകം കഥകള്‍ നിലവിലുണ്ട്‌. അതിലൊന്നാണ്‌ `അരകദളി പഴത്തിന്‍റെ കഥ' ക്ഷേത്രത്തിന്‍റെ കിഴക്കുവശത്തുകൂടി ഒഴുകുന്ന തോട്ടിലൂടെയായിരുന്നു അന്ന്‌ വിപണന സാധനങ്ങള്‍ കൊണ്ടുപോകുവാനുള്ള വിനിമയ മാര്‍ഗ്ഗം. അങ്ങനെ ഒരു ദിവസം ഒരു കെട്ടുവള്ളം ക്ഷേത്രത്തിനു കിഴക്കുവശത്തുള്ള തോട്ടില്‍ ചെളിയില്‍ ഉറയ്‌ക്കുകയും എത്ര പരിശ്രമിച്ചിട്ടും വള്ളം ഇളക്കാന്‍ കഴിയാതെയും വന്നു. കൃഷ്‌ണസ്വാമിക്ക്‌ കദളിക്കുല നേര്‍ന്നാല്‍ വള്ളം ഇളകുമെന്ന്‌ നാട്ടുകാരുടെ നിര്‍ദ്ദേശം അവിശ്വാസത്തോടെ സ്വീകരിച്ച വള്ളക്കാര്‍ പുച്ഛത്തോടെ ഒരു മുറി കദളിപ്പഴം കൃഷ്‌ണസ്വാമിക്ക്‌ സമര്‍പ്പിക്കാമെന്ന്‌ വഴുപാട്‌ നേര്‍ന്നു. അവിശ്വസനീയമായ വിധത്തില്‍ വളരെ വേഗം വള്ളം ഇളകുകയും ചെയ്‌തു. വിശ്വാസവും ഭയവും ബാധിച്ച വള്ളക്കാര്‍ ഒരു കുല കദളിപ്പഴം കൃഷ്‌ണസ്വാമിക്ക്‌ സമര്‍പ്പിച്ചെങ്കിലും അതില്‍ ഒരു മുറി കദളിപ്പഴം മാത്രമേ ഭഗവാന്റെ നേദ്യത്തിന്‌ ഉതകിയുള്ളൂ. ഭഗവാന്‍റെ ചൈതന്യശക്തി ഈ കഥ വെളിവാക്കുന്നു. ഇവിടെ തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ ഭഗവാന്‍ കൈവിടില്ലെന്നും ആഗ്രഹം പൂര്‍ണ്ണമായും നിറവേറുമെന്നും ഉള്ളതിന്‌ അനേകം കഥകള്‍ ഇനിയും ഉണ്ട്‌. വളരെ ചൈതന്യവത്തും നിഷ്‌ഠയുമുള്ള ദേവനാണ്‌ ഇവിടെ വസിക്കുന്നത്‌. കായംകുളം-തിരുവല്ല സംസ്ഥാന പാതയില്‍ കാക്കനാട്‌ ജംഗ്‌ഷനില്‍ നിന്നും പടിഞ്ഞാറ്‌ ഒരു കിലോമീറ്ററും കായംകുളം-മുട്ടം റൂട്ടില്‍ 3 കിലോമീറ്റര്‍ ദൂരത്തിലുമാണ്‌ ക്ഷേത്രം നിലനില്‍ക്കുന്നത്‌. തൃക്കൊടിയേറി പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണിവിടെ നടക്കുന്നത്‌.
പഴയ ഓടനാടിന്‍റെ തലസ്ഥാനമായിരുന്നു എരുവ ഒരുകാലത്ത്‌. ഐതീഹ്യത്തോളം പഴമ ഈ നാടിനുണ്ടെന്ന്‌ പേരു സൂചിപ്പിക്കുന്നു. കാണ്ഡവ ദഹനവുമായി ബന്ധപ്പെട്ടതാണ്‌ എരുവയുടെ ഐതീഹ്യം. എരിഞ്ഞടങ്ങിയ സ്ഥലമെന്നും എരിഞ്ഞുതുടങ്ങിയ സ്ഥലമെന്നും പണ്ഡിതന്മാര്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ട്‌. കായംകുളം രാജാവിന്‍റെ  ഏറ്റവും സമര്‍ത്ഥനായ മന്ത്രി അച്ചുതവാര്യര്‍ എരുവ നിവാസിയായിരുന്നു. ബ്രിട്ടീഷുകാര്‍ക്കും മാര്‍ത്താണ്ഡവര്‍മ്മക്കുമെതിരെ തന്ത്രപരമായ യുദ്ധം നയിച്ച്‌ വിജയിക്കുന്നതില്‍ അച്ചുതവാര്യരുടെ പങ്ക്‌ വളരെ വലുതായിരുന്നു. കണ്ടിയൂര്‍ മറ്റമെന്നായിരുന്നു ഓടനാടിന്‍റെ  തലസ്ഥാനത്തിന്‍റെ  പേരു ഇന്നത്തെ കണ്ടിയൂര്‍ ക്ഷേത്രത്തിന്‍റെ  മുന്‍ ഭാഗമായിരുന്നു കൊട്ടാരത്തിന്‍റെ ആസ്ഥാനം.                                                                                                                                  

എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കുളം



കൊട്ടാരത്തിലെ സ്‌ത്രീകളെ പാര്‍പ്പിക്കുവാന്‍ വേണ്ടി എരുവ ക്ഷേത്രത്തിന്‍റെ തെക്കുവശത്തെ  പറമ്പില്‍ ഒരു കൊട്ടാരം പണിതെന്നും അഭിപ്രായമുണ്ട്‌. അതല്ല ഭരണ സൗകര്യത്തിനായി രാജാവ്‌ എരുവയിലേക്ക്‌ കൊട്ടാരം മാറ്റിയെന്നും അഭിപ്രായമുണ്ട്‌. ഏതായാലും കോവില്‍ അഥവാ കൊട്ടാരത്തിന്‍റെ  പടി (വാതില്‍) മുന്‍ ഭാഗത്തായതുകൊണ്ട്‌ കോയിയ്‌ക്കല്‍പടി എന്നും ഈ ഭാഗത്തിനുപേരുവന്നു. ഇന്നും കോയിക്കല്‍ പടിക്കല്‍ കൊട്ടാരത്തിന്‍റെ  അവശിഷ്‌ട ഭാഗങ്ങളായ കല്ലില്‍ കൊത്തിയ ശില്‌പങ്ങള്‍ ആല്‍ത്തറയില്‍ നമ്മള്‍ക്കു കാണാന്‍ സാധിക്കും. പിന്നീട്‌ രാമയ്യന്‍ ദളവയുടെ സഹായത്തോടെ മാര്‍ത്താണ്ഡവര്‍മ്മ കായംകുളത്തെ കീഴ്‌പ്പെടുത്തിയപ്പോള്‍ എരുവയിലെ കൊട്ടാരം നശിപ്പിക്കുകയും ഇന്ന്‌ കൃഷ്‌ണപുരത്ത്‌ സ്ഥിതിചെയ്യുന്ന പത്മനാഭപുരം കൊട്ടാരത്തിന്‍റെ  മാതൃകയിലുള്ള പുതിയ ദളവ മഠം നിര്‍മ്മിക്കുകയും ചെയ്‌തെന്നാണ്‌ ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നത്‌. പലതവണ മാര്‍ത്താണ്ഡവര്‍മ്മ കായംകുളത്തെ ആക്രമിച്ചെങ്കിലും അദ്ദേഹത്തിന്‌ കായംകുളത്തെ കീഴ്‌പ്പെടുത്താന്‍ സാധിച്ചില്ല. ഇതിനു കാരണം കായംകുളം രാജാവിന്‍റെ  ഉപാസനാമൂര്‍ത്തിയായ എരുവയില്‍ നരസിംഹമൂര്‍ത്തിയുടെ ശ്രീകോവിലില്‍ സൂക്ഷിച്ചിരുന്ന ശ്രീചക്രത്തിന്‍റെ  സ്വാധീനത്തിലാണ്‌ എന്നും മാര്‍ത്താണ്ഡവര്‍മ്മ മനസ്സിലാക്കി.
അദ്ദേഹത്തിന്‍റെ  ബുദ്ധിമാനായ മന്ത്രി രാമയ്യന്‍ ഒരു ഭ്രാന്തന്‍റെ  പ്രച്ഛന്നവേഷത്തില്‍ കായംകുളത്തെത്തി വളരെ പെട്ടെന്നു തന്നെ രാജാവിന്‍റെയും മറ്റു വിശ്വാസത്തിനും പാത്രമായി. പുലര്‍ച്ചെ നിര്‍മ്മാല്യത്തിനുശേഷം എടുത്തുമാറ്റുന്ന പുഷ്‌പമാല്യാദികള്‍ ഒരു കുട്ടയില്‍ ശേഖരിച്ച്‌ തലയില്‍ ചുമന്ന്‌ അയാള്‍ പതിവായി കൊട്ടാരത്തിലെത്തുമായിരുന്നു. കൊട്ടാരത്തിന്‍റെ  വാതില്‍ക്കല്‍ നിന്ന്‌ അയാള്‍ വിളിച്ചു പറയും `രാജാവിന്‍റെ  ശ്രീചക്രം താന്‍ മോഷ്‌ടിച്ചെന്ന്‌ ' ആദ്യമൊക്കെ അമ്പരന്നുപോയ രാജാവ്‌ ഭടന്മാരെ വിട്ട്‌ പൂക്കൊട്ട വിശദമായി പരിശോധിച്ചു. അപ്പോഴെല്ലാം പൂജയ്‌ക്കുശേഷം ഉപയോഗിച്ച പൂ മാത്രമായിരുന്നു കുട്ടയിലുണ്ടായിരുന്നത്‌. ഇത്‌ പതിവായി ആവര്‍ത്തിക്കുന്നതുകൊണ്ട്‌ പതുക്കെ പതുക്കെ പരിശോധനയില്ലാതായി. ഒരു ദിവസം ഇന്ന്‌ തീര്‍ച്ചയായും പരിശോധിക്കണം ഇതിനകത്ത്‌ ഞാന്‍ ശ്രീചക്രം മോഷ്‌ടിച്ചിട്ടുണ്ടെന്ന്‌ അയാള്‍ പറഞ്ഞു. ഭ്രാന്തന്‍റെ  ജല്‌പനമെന്നു ചിരിച്ചുതള്ളിയ രാജാവ്‌ എങ്കില്‍ താന്‍ അതു കൊണ്ടുപൊയ്‌ക്കോളൂ എന്നു കല്‍പ്പിച്ചു. അന്ന്‌ വൈകിട്ട് ശ്രീചക്രം നഷ്‌ടമായപ്പോഴാണ്‌ വിവരം രാജാവിന്‌ ബോധ്യമായത്‌. മാര്‍ത്താണ്ഡവര്‍മ്മയ്‌ക്കുവേണ്ടി രാമയ്യനാണ്‌ ഈ കളവു നടത്തിയതെന്നു പിന്നീട്‌ രാജാവിന്‌ ബോധ്യമായി. ഇങ്ങനെ ശ്രീചക്രം നഷ്‌ടപ്പെട്ടതിനുശേഷം മാര്‍ത്താണ്ഡവര്‍മ്മ കായംകുളം രാജാവിനെ പരാജയപ്പെടുത്തുകയും കായംകുളം നാട്ടിലെ പ്രമുഖരുടെ കുടുംബങ്ങള്‍ മുഴുവന്‍ തച്ചുതകര്‍ത്തുമാണ്‌ അദ്ദേഹം തന്‍റെ  യുദ്ധ തന്ത്രങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കിയത്‌. ഇനിയും എത്ര യെത്ര കഥകളുണ്ട്‌ ചരിത്രത്തിനു നമ്മോടു പറയാന്‍.