PATHIYOOR , KAYAMKULAM, ALAPPUZHA, KERALA
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തു പത്തിയൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന
ഒരു ക്ഷേത്രമാണ് പത്തിയൂർ ദേവീക്ഷേത്രം. ദുർഗാദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന
പ്രതിഷ്ഠ. മൂന്നരയടി പൊക്കമുള്ള ചതുർബാഹുവായ വിഗ്രഹമാണ്
ഇവിടെയുള്ളത്. പുരാതന കേരളത്തിൽ പരശുരാമൻ നിർമ്മിച്ച 108 ശ്രീ ദുർഗാംബിക
ക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ഗണപതി, ശിവൻ, ഹനുമാൻ
തുടങ്ങിയ ദേവന്മാരാണ് ഇവിടെ ഉപദേവതാ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.
പത്തിയൂർ ദേവിക്ഷേത്രം
ഇതിഹാസങ്ങളുടെ കാലത്തോളം പഴക്കമുള്ളതും പരശുരാമനാല്‍
പ്രതിഷ്ഠിക്കപ്പെട്ടതും, ഭാരതത്തിലെ പ്രസിദ്ധമായ 108
ദുര്‍ഗ്ഗാദേവീക്ഷേത്രങ്ങളിലോന്നുമാണ് "മേജര്‍പത്തിയൂര്‍ ശ്രീ
ദുര്‍ഗ്ഗാദേവീക്ഷേത്രം". ഭയഭക്തിവിശ്വാസത്തോടുകൂടി ഭജിച്ചാല്‍
ആയുരാരോഗ്യവും സമ്പദ് സമൃദ്ധിയും മനഃശാന്തിയും പ്രദാനം ചെയ്യുന്ന
ക്ഷിപ്രപ്രസാദിയായ ദേവിയാണ് ഭക്തജനങ്ങള്‍ക്ക് ദര്‍ശനമരുളി
ശ്രീകോവിലില്‍ കുടികൊള്ളുന്നത്.
പത്തിയൂർ ദേവിക്ഷേത്രത്തിലെ ഗോപുരം
മഹാഭാരതത്തിലെ ഖാണ്ഡവദഹനം കഥയുമായി ബന്ധപ്പെട്ടത്താണ് പത്തിയൂര്‍ ക്ഷേത്രത്തിന്‍റെ ഉല്പത്തി. അഗ്നിഭാഗവാന്‍ ബ്രാഹ്മണവേഷധാരിയായി കാളീ തീരത്തു താമസിക്കുന്ന അര്‍ജുനന്‍റെ മുന്നില്‍ വന്ന്, കഠിനമായ വിശപ്പു മൂലം അവശനായ തനിക്ക് മതിയാവുവോളം ഭക്ഷണം നല്‍കണമെന്ന്‍ അഭ്യര്‍ഥിച്ചു. വിശന്നു വന്ന ബ്രാഹ്മണന് ഭക്ഷണം നല്‍കേണ്ടത് തന്‍റെ കടമയാണെന്ന് തോന്നിയ അര്‍ജുനന്‍ സസന്തോഷം ഭക്ഷണം നല്‍കാമെന്ന് സമ്മതിച്ചു. ഖാണ്ഡവവനമാണ് അഗ്നിഭഗവാന്‍ ഭക്ഷണമായി ആവശ്യപ്പെട്ടത്. തക്ഷകന്‍റെ ആവാസ സ്ഥലമായ അവിടെ എപ്പോഴും മഴ പെയ്യുന്നതിനാല്‍ ദിവ്യാസ്ത്രങ്ങളെക്കൊണ്ട് ഒരു ശരകുടമുണ്ടാക്കി തന്‍റെ ആഗ്രഹം സാധിച്ചു തരണമെന്നും അഗ്നിഭഗവാന്‍ പറഞ്ഞു. അര്‍ജുനന്‍റെ അപേക്ഷപ്രകാരം ശ്രീകൃഷ്ണഭഗവാന്‍ ദിവ്യാസ്ത്രങ്ങള്‍ എയ്ത് ശരകൂടമുണ്ടാക്കുകയും അഗ്നിദേവന്‍റെ ആഗ്രഹം സഫലമാക്കുകയും ചെയ്തു. ദിവ്യാസ്ത്രങ്ങള്‍ 'എയ്ത ഊര്' 'ഏവൂര്‍' എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ടു. ആഗ്നി 'കത്തിയ ഊര് ' കത്തിയൂരായി. കത്തിയൂര്‍ ക്രമേണ "പത്തിയൂരായി"ത്തീര്‍ന്നു. തെക്കേയറ്റത്ത് പത്തിയൂരും വടക്ക് കുമാരനല്ലൂരും ശക്തിസ്വരൂപിണിയായ കര്‍ത്യായനിദേവിയുടെ പ്രതിഷ്ഠകള്‍ നടത്തപ്പെട്ടതിനാല്‍ അഗ്നി അതിനുള്ളില്‍ മാത്രം ഒതുങ്ങി നിന്നു. ഈ രണ്ടു ദേവീക്ഷേത്രങ്ങളും ഒരേ ദിശയിലാണ് സ്ഥിതിചെയ്യുന്നത്. പുരാതനകാലത്ത് ഈ ക്ഷേത്രത്തിനു ചുറ്റും ധാരാളം വനങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഖാണ്ഡവദഹനത്തില്‍പ്പെട്ടു പോയതുമാണെന്നുള്ളതിന്‍റെ തെളിവാണ് ക്ഷേത്ര സമീപത്തെ പല ഭാഗങ്ങളും കുഴിക്കുമ്പോള്‍ മണ്ണിനടിയില്‍ നിന്നു കിട്ടുന്ന കത്തിയ വന്‍ മരങ്ങളുടെ അവശിഷ്ടങ്ങള്‍....
പത്തിയൂർ ദേവിക്ഷേത്രത്തിലെ ശ്രീകോവിൽ
എണ്ണൂറോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രത്തിന് അഗ്നി ബാധയുണ്ടായി. വിഗ്രഹം ഇളക്കിയെടുത്ത് രക്ഷിക്കാനായി തന്ത്രിയും പൂജരിയുമുള്‍പ്പടെ നാല് ബ്രാഹ്മണര്‍ ശ്രീകോവിലിനുള്ളില്‍ കയറി ശ്രമിച്ചെങ്കിലും ബിംബം ഇളകി വന്നില്ല. ഇതു കണ്ട സമീപവാസിയായ ഒരാളും ശ്രീകോവിലിലേക്ക് ഓടിക്കയറി. ഇവരഞ്ചുപേരും അഗ്നിയില്‍പ്പെട്ടു മരിച്ചു. ഇളക്കിയെടുക്കുവാനുള്ള ശ്രമത്തിനിടയില്‍ വൈകല്യം സംഭവിച്ച വിഗ്രഹം മാറ്റി, 1139 കുംഭം 12-ന് തന്ത്രിമുഖ്യന്‍ തിരുവല്ല പരംബൂരില്ലത്ത് ചിങ്ങന്‍ നാരായണന്‍ ഭട്ടതിരിയുടെ പ്രധാന കാര്‍മികത്വത്തില്‍ പുനഃപ്രതിഷ്ഠ നടന്നു. അഗ്നിയില്‍പ്പെട്ടു മരിച്ച അഞ്ചുപേരേയും ഇതോടൊപ്പം നാലമ്പലത്തിനു പുറത്ത് രക്ഷസുകളായും പ്രതിഷ്ഠിച്ചു.
പത്തിയൂർ ദേവിക്ഷേത്രത്തിലെ കുളം
ചെമ്പുമേഞ്ഞ വൃത്താകൃതിയിലുള്ള ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി ഉദ്ദേശം മൂന്നരയടി പൊക്കമുള്ള ശ്രീദുര്‍ഗ്ഗാഭഗവതിയുടെ ചതുര്‍ബഹുക്കളോടുകൂടിയ വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. നമസ്ക്കാരമണ്ഡപം, ചുറ്റമ്പലം, ബലിക്കല്‍പ്പുര, കൊടിമരം, സേവപ്പന്തല്‍, ഗോപുരം, ക്ഷേത്രക്കുളങ്ങള്‍ മുതലായ ക്ഷേത്രഭാഗങ്ങളുണ്ട്. നമസ്ക്കരമണ്ഡപവും ബാലിക്കല്‍പ്പുരയുടെ മച്ചും കമനീയമായ ദാരുശില്‍പ്പങ്ങളാല്‍ അലംകൃതമാണ്. കായംകുളം രാജകുടുംബവുമായി വളരെയടുപ്പമുണ്ടായിരുന്ന ശ്രീ കളീക്കല്‍ പണിക്കരായിരുന്നു പഴയകൊടിമരവും ഊട്ടുപുരയും പണികഴിപ്പിച്ചത്. ജീര്‍ണ്ണിച്ച കൊടിമരം മാറ്റി പഞ്ചലോഹനിര്‍മ്മിതമായ പുതിയ കൊടിമരം പ്രതിഷ്ഠിച്ചത് 1129 കുംഭം 13 ന് ആയിരുന്നു.
പത്തിയൂർ ദേവിക്ഷേത്രത്തിലെ ആറാട്ടുചിറ
ഭഗവതിക്കുപുറമെ നാലമ്പലത്തിനുള്ളില്‍ ഗണപതി, ശിവന്‍, ഹനുമാന്‍ എന്നീ ഉപദേവന്‍മാരേയും നാലമ്പലത്തിനു പുറത്ത് ശ്രീകൃഷ്ണന്‍, ശാസ്താവ്, രക്ഷസുകള്‍, നാഗരാജാവ്, നാഗയക്ഷി, യക്ഷിയമ്മ, ശിവന്‍ എന്നീ ഉപദേവതകളേയും പ്രതിഷ്ഠിച്ചിരിക്കുന്നു.
പത്തിയൂർ ദേവിക്ഷേത്രത്തിലെ ആറാട്ടുപുര
മീനമാസത്തിലെ മകം നക്ഷത്രത്തില്‍ സന്ധ്യയ്ക്ക് ദീപരാധനക്കുശേഷമുള്ള തൃക്കൊടിയേറ്റോടുകൂടിയാണ് പത്തുദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവാഘോഷങ്ങള്‍ ആരംഭിക്കുന്നത്. രണ്ടാം ഉത്തസവ ദിനമായ പൂരം നാള്‍ മുതലുള്ള ആറാട്ടുകടവിലെ രാവിലത്തെ പൂരംകുളിയും നാലാം നാള്‍ മുതല്‍ തിരുഃആറാട്ടു വരെ സേവക്കു ശേഷം ആറാട്ടു കളിത്തട്ടിലുള്ള മാത്രകൊട്ടും, വിളക്കിനെഴുന്നള്ളിപ്പും ആറാട്ടുകടവില്‍നിന്നു വരുന്ന വഴി സഹോദരി കുടികൊള്ളുന്ന കുറ്റിക്കുളങ്ങര ക്ഷേത്രത്തെയും പിന്നീട് ദേവി ആദ്യം കുടികൊണ്ട ഇല്ലത്തെയും നോക്കിയുള്ള യാത്രാമൊഴി, ഉത്സവത്തിന്‍റെ അഞ്ച്, ഏഴ് ദിവസങ്ങളില്‍ രാവിലെയും ആറാട്ടുദിവസം സന്ധ്യയ്ക്കും ഇല്ലത്തുള്ള ഇറക്കിപ്പൂജയും, ഏഴാം തിരുഃഉത്സവദിവസം കൂട്ടംകൊട്ടുകഴിഞ്ഞു വരുന്ന കന്യകയായ ദേവിയുടെ അഭൌമസൗന്ദര്യത്തില്‍ ആകൃഷ്ടനായി ദേവിയെ പാണീഗ്രഹണം ചെയ്യുവാനുള്ള ആഗ്രഹത്തോടെ നദീതീരത്തു നില്‍ക്കുന്ന ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമിയെക്കണ്ട് ദേവി ആറാട്ടുകടവിലേക്ക് തിരിഞ്ഞോടുന്നതും, ആറാട്ടുകുളത്തിലിറങ്ങി ദേഹശുദ്ധി വരുത്തിയ ദേവി ഒറ്റയ്ക്ക് തിരിച്ചെഴുന്നള്ളുവാനുള്ള ഭയം മൂലം മറ്റു ദേവിമാരുടെ അകമ്പടിയോടുകൂടി ക്ഷേത്രസന്നിധിയിലേക്ക് തിരിച്ചെഴുന്നള്ളുന്നതും ദേവസ്വം വക അന്‍പൊലി സ്വീകരിച്ച് ദേവി സംതൃപ്തയാകുന്നതും തിരുഃഉത്സവദിനങ്ങളെ ധന്യമാക്കുന്ന ആചാരങ്ങളാണ്. തിരുഃആറാട്ടുദിവസം രാവിലെ കൊടിയിറക്കിനു ശേഷമുള്ള ദെവീദര്‍ശനം പിന്‍വാതിലിലൂടെയാണ്. അസ്തമയ സൂര്യനെ സാക്ഷിയാക്കിയന്ന് കരനാഥന്‍മാരും ഭക്തജനങ്ങളും ദേവിയ്ക്ക് പട്ടും വളയും നയ്ടക്കുവെയ്ക്കുന്നു. കൂടാതെ ചിങ്ങമാസത്തിലെ മകം നക്ഷത്രത്തിലും പട്ടും വളയും നടക്കു വയ്ക്കുന്നുണ്ട്. ദുരിതരോഗനിവാരണത്തിനും മംഗല്യയോഗത്തിനും സത്പുത്രലബ്ധിക്കുമായി ഭക്തജനങ്ങള്‍ ആറാട്ടുദിവസം ആറാട്ടുകടവില്‍ സൂര്യാസ്തമയത്തിനു ശേഷം നടത്തുന്ന പൊങ്കാലയും ഈ ക്ഷേത്രത്തില്‍ മാത്രമുള്ള ആചാരങ്ങളാണ്.
ത്രിക്കൊടിയേറ്റ്
കുംഭമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച കൊണ്ട് അവസാനിക്കുന്നതായിരുന്നു ആദ്യകാല പറക്കെഴുന്നള്ളത്ത്. എന്നാല്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന ഭക്തരുടെ അഭ്യര്‍ത്ഥന പ്രകാരം ഒമ്പത് ദിവസങ്ങളിലായാണ് ഇപ്പോഴത്തെ പറയെടുപ്പ്. കരകളില്‍ മാത്രമുള്ള പറയെടുപ്പ് നടത്തിയിട്ടും വര്‍ഷംതോറും പറ സമര്‍പ്പണത്തിന്‍റെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിക്കുന്നതിനാല്‍ ഇനിയും പറയെടുപ്പ് ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ട അവസ്ഥയാണ്.
പറയെടുപ്പ്
ചിങ്ങമാസത്തിലെ തിരുവോണം, വൃശ്ചികത്തിലെ തൃക്കാര്‍ത്തിക എന്നീ ദിവസങ്ങളില്‍ ദേവിയെ ജീവതയില്‍ പുറത്തെഴുന്നള്ളിക്കുകയും വിശേഷാല്‍ പൂജകള്‍ നടത്തുകയും ചെയ്യാറുണ്ട്. വൃശ്ചികമാസത്തിലെ കാര്‍ത്തിക നാളില്‍ ഭക്തര്‍ ദേവിക്ക് ക്ഷേത്രസന്നിധിയില്‍ വെച്ച് പൊങ്കാല സമര്‍പ്പിക്കുന്നു. മണ്ഡലകാലം, രാമായണ മാസം എന്നിവയും സമുചിതമായി ആചരിച്ചുപോരുന്നു. നാദസ്വര വിദ്വാന്‍ ശ്രീ. തിരുവിഴ ജയശങ്കറിനെപ്പോലെയുള്ള അനുഗ്രഹീത കലാകാരന്മാര്‍ അരങ്ങേറ്റം കുറിച്ച ഈ തിരുനടയില്‍ ദേവീഭക്തരുടെ സഹായസഹകരണത്താല്‍ നവഹയജ്ഞവും നവരാത്രി സംഗീതോത്സവവും കൊടിയേറ്റുത്സവത്തേക്കാള്‍ പ്രൌഢ ഗംഭീരമായി നടത്തുന്നു. നവാഹ ദിനത്തില്‍ ചെട്ടികുളങ്ങര അമ്മയുടെ സാന്നിധ്യമുണ്ടായതും ദേവപ്രശ്നത്തില്‍ ഇക്കാര്യം പരാമര്‍ശിക്കപ്പെട്ടതും നവാഹദിനങ്ങളെ കൂടുതല്‍ ധന്യമാക്കുന്നു.
പൊങ്കാല
അഭീഷ്ട സിദ്ധിക്കായി ഭക്തര്‍ ദേവിയ്ക്ക് "പന്തിരുന്നാഴി തെരളി" നടത്തുന്നു. 'ചതുര്‍ശത നിവേദ്യവും' ഭഗവതി സേവ, കഥകളി എന്നിവയും ദേവിയുടെ ഇഷ്ട്വഴിപാടുകളാണ്. ദേവിക്ക് മലര്‍ നിവേദ്യം, മുഴുക്കാപ്പ്, ചുറ്റുവിളക്ക്, ശാസ്താവിന് മകരസംക്രമസദ്യ, രക്ഷസിനും ശ്രീകൃഷ്ണനും പാല്‍പ്പായസം, നാഗങ്ങള്‍ക്ക് മഞ്ഞള്‍ അഭിഷേകം, യക്ഷിയമ്മയ്ക്ക് വറപൊടി, കരിയ്ക്ക് നിവേദ്യം, കരിവളയണിയിയ്ക്കല്‍, ഹനുമാന്‍ സ്വാമിയ്ക്ക് അവില്‍ നിവേദ്യം, ശിവന് വില്വദളമാല എന്നിവയും ഇവിടുത്തെ മറ്റു പ്രധാന വഴിപാടുകളാണ്. ദേവസ്വം വകയായി പാലഭിഷേകവും മലര്‍ നിവേദ്യവും നിത്യേന ദേവിയ്ക്ക് നടത്തുന്നുണ്ട്.